
കോട്ടയം: ഒടുവില്‍, രണ്ടിലയുമായി കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക്. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും യു.ഡി.എഫിനെ രൂക്ഷമായി ആക്രമിച്ചുകൊണ്ടുള്ള ജോസ് കെ. മാണിയുടെ പത്രസമ്മേളനം നല്കുന്ന സൂചന വ്യക്തം. അതേസമയം, ജോസിനൊപ്പമുള്ള ''ഇടതുവിരോധി''കളെ യു.ഡി.എഫില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇടതുമുന്നണിയിലേക്കു പോകാന്‍ താത്പര്യമില്ലാത്തവരുമായി ചര്‍ച്ചയാരംഭിച്ചു.
ജോസഫ് എം. പുതുശേരി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ക്ക് എല്‍.ഡി.എഫ്. പ്രവേശത്തോടു താത്പര്യമില്ലെന്നാണു സൂചന. യു.ഡി.എഫില്‍ തുടര്‍ന്നാലും പി.ജെ. ജോസഫ് വിഭാഗത്തിനാകും മേല്െക്കെയെന്നു ജോസ് പക്ഷം കരുതുന്നു. അതുകൊണ്ടുതന്നെ, എല്‍.ഡി.എഫിലെ ശക്തമായ സാന്നിധ്യമാണ് അവര്‍ ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് (എം) എന്ന അംഗീകാരവുമായി ജോസും കൂട്ടരും മറുപക്ഷത്തെത്തുന്നതോടെ മധ്യകേരളത്തില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി നേരിടാനുള്ള നീക്കമാണു കോണ്‍ഗ്രസിന്റേത്.
സി.പി.എമ്മാകട്ടെ, സി.പി.ഐയുടെ എതിര്‍പ്പ് മറികടന്ന് എങ്ങനെയും ജോസ് പക്ഷത്തെ എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള ശ്രമത്തിലും. എല്‍.ഡി.എഫില്‍ 10 നിയമസഭാ സീറ്റുകള്‍ വരെയാണു ജോസിനുള്ള വാഗ്ദാനം. ബാലികേറാമലയായ കേരളാ കോണ്‍ഗ്രസ് സ്വാധീനമേഖലകളില്‍ കടന്നുകയറുകയാണു സി.പി.എമ്മിന്റെ ലക്ഷ്യം. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിനു നല്‍കേണ്ടിവരുമെന്നതും മുന്നണിയിലെ പ്രാമുഖ്യം നഷ്ടപ്പെട്ടേക്കും എന്നതുമാണു സി.പി.ഐയുടെ എതിര്‍പ്പിനു കാരണം.
പാലാ വിട്ടുകൊടുക്കില്ലെന്നു മാണി സി. കാപ്പനും വ്യക്തമാക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെയാണു സി.പി.എം. നീക്കം. എല്‍.ഡി.എഫില്‍ ചേക്കേറിയാല്‍ ജോസ് പക്ഷത്തു വിള്ളലുണ്ടാകുമെന്നു യു.ഡി.എഫ്. ഉറപ്പിക്കുന്നു. ജോസിനൊപ്പം പോകാന്‍ ആഗ്രഹിക്കാത്തവരെ മുന്നണിയില്‍ പ്രത്യേകവിഭാഗമായി പരിഗണിക്കാനും കോണ്‍ഗ്രസ് തയാര്‍. സ്വന്തം പക്ഷത്തെ വിമതനീക്കം മനസിലാക്കിത്തന്നെയാണു ജോസ് തല്ക്കാലം സ്വതന്ത്രനിലപാട് ആവര്‍ത്തിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ധാരണയില്‍ നീങ്ങാനും പിന്നീട് മുന്നണിമാറ്റം പ്രഖ്യാപിക്കാനുമാണു ധാരണ.






