
തിരുവനന്തപുരം : എം.പി. സ്ഥാനം രാജിവച്ചു നിയമസഭാ അങ്കത്തിനിറങ്ങാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തില്‍ ലീഗിലും കോണ്‍ഗ്രസിലും ഒരുപോലെ അതൃപ്തി. കുഞ്ഞാലിക്കുട്ടിയുടെ മടക്കം ഉപമുഖ്യമന്ത്രിപദം ലക്ഷ്യമിട്ടെന്ന് പ്രചാരണം. ന്യൂനപക്ഷ- ഭൂരിപക്ഷ വോട്ടുകളില്‍ ഒരുപോലെ വിള്ളലുണ്ടാക്കുന്നതാണ് ഈ നീക്കമെന്നും യു.ഡി.എഫില്‍ ആശങ്ക.
ലീഗ് പിടിമുറുക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഇതിനെ ന്യായീകരിക്കുന്ന വാദഗതികള്‍ ലീഗിന്റെ കോണുകളില്‍നിന്നും ഉയര്‍ന്നുതുടങ്ങി. യു.ഡി.എഫിന്റെ നേതൃത്വം ലീഗിന്റെ കൈകളില്‍ എത്തുമെന്ന പ്രതീതിയുണ്ടായാല്‍ വലിയ തിരിച്ചടിക്കു വഴിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
ഭൂരിപക്ഷവോട്ടുകള്‍ ബി.ജെ.പി. കവര്‍ന്നു തുടങ്ങി. ജോസ് കെ. മാണി മുന്നണി വിട്ടു. ലീഗിന് അപ്രമാദിത്വമെന്ന പ്രതീതിയുണ്ടായാല്‍ അത് കത്തോലിക്ക വോട്ടുകളെയും സാരമായി ബാധിക്കും. കൂടാതെ ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം കുഞ്ഞാലിക്കുട്ടിക്കെതിരേയുണ്ട്. ബി.ജെ.പിക്കു നീരസമുണ്ടാക്കുമെന്നു തോന്നിയ അവസരങ്ങളിലൊന്നും കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ എത്തിയില്ലെന്നാണ് ആരോപണം.
മുത്തലാഖ് ബില്‍, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അങ്ങനെ പല ഘട്ടങ്ങളിലും. ഇതൊക്കെ ശക്തമായ പ്രചരണായുധമാകാം. കെ. സുധാകരന് മുതല്‍ അടൂര്‍പ്രകാശ് വരെ എം.പിമാര്‍ നാലഞ്ചുപേരെങ്കിലും സംസ്ഥാനനിയമസഭയിലേക്കു മത്സരിക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ നീക്കം അവര്‍ക്കും പ്രചോദനമാകുമെന്നും കോണ്‍ഗ്രസ് പേടിക്കുന്നു.
തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് കുഞ്ഞാലിക്കുട്ടി ചുക്കാന്‍ പിടിക്കാനെത്തിയപ്പോഴേ ലീഗില്‍ അതൃപ്തി മറനീക്കിയിരുന്നു. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇതില്‍ കടുത്ത എതിര്‍പ്പിലാണ്.
മൂന്നുനാലുമാസമായി മുനീര്‍ സജീവമല്ലാത്തതിന്റെ കാരണംതന്നെ ഇതാണെന്നും പറയപ്പെടുന്നു. നാലരവര്‍ഷം സര്‍ക്കാരിനെതിരേ പോരാടി യു.ഡി.എഫിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോയത് മുനീറാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നേട്ടംകൊയ്യാനായി കുഞ്ഞാലിക്കുട്ടി എത്തുന്നത് നീതികേടാണെന്നും അവര്‍.
ആര്. സുരേഷ്






