
കാസര്‍ഗോഡ് : നേമത്തിന് പിന്നാലെ ബിജെപി ഏറ്റവും പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരം ഇത്തവണ ഏതു വിധേനെയും പിടച്ചെടുക്കാന്‍ കച്ചമുറുക്കി ബിജെപി. കഴിഞ്ഞ തവണ വെറും 89 വോട്ടിന് കൈവിട്ടു പോയ മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ വോട്ടുഷെയര്‍ വര്‍ദ്ധനവ് ഇത്തവണ തുണയായി മാറുമെന്നും അതിന് അനുകൂലമായ രീതിയിലുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായാല്‍ ബിജെപിയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതീക്ഷ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയതാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മീഞ്ച, എന്മകജെ, പൈവളിക, വോര്‍ക്കാടി പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനവുമുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ മുസഌംലിഗിലെ എം.സി. കമറുദ്ദീന് തോല്‍പ്പിച്ചത് 7000 വോട്ടുകളടെ ഭൂരിപക്ഷത്തിലാണ്. ലോക്സഭാ തെരഞ്ഞെുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനും. ഇവയെല്ലാം കണക്കുകൂട്ടി നാട്ടുകാരനായ ഒരാളെ മത്സരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
25 വര്‍ഷമായിട്ട് ഒരു നാട്ടുകാരനെ മഞ്ചേശ്വരത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ 1996 ല്‍ ഇവിടെ മത്സരിക്കുകയും 2004 ല്‍ ലോക്സഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാകുകയും ചെയ്ത സംസ്ഥാന സമിതിയംഗം അഡ്വ. ബാലകൃഷ്ണഷെട്ടിയെയോ, എന്മകകജെ മുന്‍ പ്രസിഡന്റും മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ രൂപവാണി ആര് ഭട്ടിനെയോ പ്രാദേശിക നേതാക്കളില്‍ ആരെയെങ്കിലുമോ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ബിജെപി ഹൊസങ്കടിയില്‍ ഭാരവാഹികള്‍ പങ്കെടുത്ത രണ്ടു ദിവസം നീണ്ടു പഠന ശിബിരവും സംഘടിപ്പിച്ചിരിക്കുകയാണ് ബിജെപി.






