
കേരളത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നതു ബി.ജെ.പി. മാത്രമാണെന്നും അതിനായി അവര്‍ സി.പി.എമ്മുമായി ധാരണയിലാണെന്നും ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍കൂടിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരക്കുകള്‍ക്കിടയില്‍ ''മംഗള''ത്തോടു മനസുതുറക്കുന്നു.
? തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. ബന്ധമെന്നാണല്ലോ ഇടതുമുന്നണി പ്രചാരണം.
= കോണ്‍ഗ്രസ് ഒരുകാലത്തും ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തിയിട്ടില്ല. എന്നാല്‍, സി.പി.എമ്മും ബി.ജെ.പിയും കേരളത്തില്‍ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്.ഇത്തവണ യു.ഡി.എഫ്. അധികാരത്തിലെത്തുന്നതു തടയാന്‍ ബി.ജെ.പിയുമായി സി.പി.എം. പല മണ്ഡലങ്ങളിലും ധാരണയിലാണ്.
ഇതുസംബന്ധിച്ച് ആര്.എസ്.എസ്. നേതാവ് ആര്. ബാലശങ്കറിന്റെ ആരോപണത്തിനു സി.പി.എം. വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ബി.ജെ.പിയെ അഞ്ച് മണ്ഡലങ്ങളിലെങ്കിലും സി.പി.എം. സഹായിക്കും. ബി.ജെ.പിയുടെ പ്രഖ്യാപിതനയമായ കോണ്‍ഗ്രസ് മുക്തഭാരതം സംസ്ഥാനത്തു നടപ്പാക്കാനാണു സി.പി.എമ്മുമായുള്ള കൂട്ടുകെട്ട്. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ടുള്ള ഈ കൂട്ടുകെട്ടിന്റെ അനന്തരഫലം സി.പി.എം. നേതൃത്വം മനസിലാക്കുന്നില്ല.
? സര്‍വേ ഫലങ്ങളെല്ലാം ഇടതുസര്‍ക്കാരിന്റെ തുടര്‍ച്ചയാണല്ലോ പ്രവചിക്കുന്നത്.
= യു.ഡി.എഫ്. ജനങ്ങളുടെ സര്‍വേയിലാണു വിശ്വസിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം പി.ആര്. വര്‍ക്കിന്റെ ഭാഗമാണെന്ന് ആര്‍ക്കാണു മനസിലാകാത്തത്? സര്‍ക്കാരിന്റെ വീഴ്ചകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഗുരുതരക്രമക്കേടുകളും മറയ്ക്കാനുള്ള നീക്കമാണു സര്‍വേ ഫലങ്ങള്‍.
ഇടതുസര്‍ക്കാര്‍ നടത്തിയ ബന്ധുനിയമനം, സ്പ്രിങഌ ഇടപാട്, മാര്‍ക്ക് ദാനം, ബ്രൂവറി അഴിമതി, ആഴക്കടന്‍ മത്സ്യബന്ധനക്കരാര്‍ തുടങ്ങിയ കൊള്ളകള്‍ തുറന്നുകാട്ടിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു സര്‍വേയില്‍ സ്വീകാര്യത കുറവാണ്. രമേശ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ വിശ്വാസ്യതയില്ലെന്നു ബോധപൂര്‍വം വരുത്തിത്തീര്‍ക്കാനുള്ള ശ്രമം സര്വേയിലുണ്ടായെന്നാണ് ഇതിനര്‍ത്ഥം.
അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരിലാണു സര്‍ക്കാര്‍ ഈ അഴിമതി ഇടപാടുകളില്‍നിന്നു പിന്നാക്കം പോയതെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നു. സര്‍വേ ലക്ഷ്യമാക്കിയതെന്താണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തം.
ശബരിമല യു.ഡി.എഫ്. രാഷ്ട്രീയവിഷയമാക്കുന്നു എന്നാണല്ലോ ആരോപണം.
?= ഒരിക്കലുമല്ല. ശബരിമല യു.ഡി.എഫിനെ സംബന്ധിച്ച് പുണ്യഭൂമിയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിച്ചതു യു.ഡി.എഫ്. സര്‍ക്കാരാണ്. അതിനു കടകവിരുദ്ധമായി, യുവതികളെ കയറ്റണമെന്ന നിലപാടാണു വി.എസ്. സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്.
െഹെക്കോടതിയിലും സുപ്രീം കോടതിയിലും യു.ഡി.എഫ്. നിയമപോരാട്ടം നടത്തി. ഇക്കാര്യത്തില്‍ യു.ഡി.എഫിനും എന്‍.എസ്.എസിനും ഒരേ നിലപാടാണ്. ആചാരവിരുദ്ധമായി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ പിടിവാശിയാണു പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യവാങ്മൂലം ഇടതുസര്‍ക്കാര്‍ തിരുത്തിയില്ലായിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍നിന്നു തിരിച്ചടി ഉണ്ടാകുമായിരുന്നില്ല.
ഇടതുസര്‍ക്കാരിനു വിശ്വാസസമൂഹത്തോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുവതീപ്രവേശത്തിന് അനൂകൂലമായ സത്യവാങ്മൂലം പിന്‍വലിക്കണം. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ നിയമനിര്‍മാണത്തിലൂടെ ആചാരങ്ങള്‍ സംരക്ഷിക്കും. ഈശ്വരവിശ്വാസികള്‍ക്കു കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ വിരുദ്ധനിലപാട് തിരിച്ചറിയാനാകും.
? സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റും ക്ഷേമ പെന്‍ഷനും ഇടതുമുന്നണിക്ക് അനുകൂലമാകില്ലേ.
യു.ഡി.എഫ്. സര്‍ക്കാരാണു ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ അരിവിതരണത്തിനു തുടക്കം കുറിച്ചത്. ഞങ്ങള്‍ ഭരിച്ച അഞ്ചുവര്‍ഷവും കൃത്യമായി അരി വിതരണം ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ സൗജന്യ അരി വിതരണം നിര്‍ത്തലാക്കി. ഓണക്കിറ്റ് നല്കിയതും യു.ഡി.എഫ്. സര്‍ക്കാരാണ്. എന്നാല്‍, ഈ സര്‍ക്കാര്‍ സാമ്പത്തികസ്ഥിതി പറഞ്ഞ് അതു മുടക്കി.
പിന്നീട് ഇപ്പോഴാണു കിറ്റ് വിതരണം ആരംഭിച്ചത്. ക്ഷേമ പെന്ഷന് കാര്യക്ഷമമായി നടപ്പാക്കിയതും യു.ഡി.എഫ്. സര്‍ക്കാരാണ്. പണം അനുവദിച്ചിട്ടും ഇടതുപക്ഷം ഭരിക്കുന്ന തദേശസ്ഥാപനങ്ങളില്‍ ക്ഷേമ പെന്ഷന് മുടക്കി.
യു.ഡി.എഫ്. കാലത്ത് 34 ലക്ഷം ആയിരുന്ന സാമൂഹികസുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം 59.5 ലക്ഷമാക്കിയെന്നാണു പ്രചാരണം. എന്നാല്‍, വി.എസ്. സര്‍ക്കാരിന്റെ കാലത്തെ 14 ലക്ഷം ഗുണഭോക്താക്കളാണു യു.ഡി.എഫിന്റെ കാലത്ത് 34 ലക്ഷമായത്. യു.ഡി.എഫ്. സര്‍ക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും രണ്ടായാണു കണക്കാക്കിയത്.
ഇത് ഒരുമിച്ചാക്കിയാണ് ഇടതുസര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ എണ്ണം വര്‍ധിപ്പിച്ചത്. യു.ഡി.എഫിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്‍ഷനെന്ന ആരോപണവും തെറ്റാണ്. അഞ്ചുവിഭാഗമായി തിരിച്ച്, 800-1500 രൂപയാണ് അന്നു പെന്ഷന് നല്‍കിയിരുന്നത്. ഇടതുസര്‍ക്കാരിന്റെ അവസാനവര്‍ഷമാണു പെന്ഷന് 1500 രൂപയിലെത്തിയത്. ഈ സത്യമൊക്കെ ജനങ്ങള്‍ക്കറിയാം.
? യു.ഡി.എഫിന്റെ വിജയസാധ്യത എങ്ങനെ വിലയിരുത്തുന്നു.
യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണ്. തുടക്കത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒത്തൊരുമയോടെയാണു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മികച്ച സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. യുവാക്കളെ കൂടുതലായി മത്സരിപ്പിക്കാന്‍ കഴിഞ്ഞതു യു.ഡി.എഫിന്റെ വിജയസാധ്യത വര്‍ധിപ്പിക്കും. ഇടതുസര്‍ക്കാര്‍ ഇതുവരെ നടത്തിയതു പൊള്ളയായ വാഗ്ദാനങ്ങളാണ്.
2019-ല്‍ ഇടുക്കി പാക്കേജിനായി 5000 കോടി പ്രഖ്യാപിച്ചു. 2020-ല്‍ വീണ്ടും 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. 2021-ല്‍ 12,000 കോടിയുടെ പാക്കേജാണു പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായ വോട്ടാകും.






