
കൊല്‍ക്കത്ത: ബംഗാളില്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടമല്ല നരേന്ദ്രമോഡിയുടെ പെരുമാറ്റ ചട്ടമാണെന്ന് വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എട്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ മമതാബാനര്‍ജിയും ബിജെപിയുടെ ദേശീയ നേതാക്കളും തമ്മില്‍ ചൂടുപിടിച്ച വാക്പോര് തുടരുകയാണ്. കുച്ചബെഹര് ജില്ലയിലെ സീതാല്‍കുച്ചിയില്‍ ശനിയാഴ്ച പോളിംഗ് ബൂത്തില്‍ നാലുപേര്‍ കേന്ദ്രസേനയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിച്ച് മമതാ ബാനര്‍ജിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും തമ്മിലുള്ള പോര് തുടരുകയാണ്.
സംഭവത്തെ കൂട്ടക്കുരുതി എന്നാണ് മമതാബാനര്‍ജി വിശേഷിപ്പിച്ചത്. മരണപ്പെട്ടവരുടെ നെഞ്ചിലും കഴുത്തിലുമാണ് വെടിയേറ്റതെന്നും മുട്ടിനു താഴെയല്ല എന്നും മമത പറയുന്നു. സംഭവത്തിന് പിന്നാലെ 72 മണിക്കൂര്‍ രാഷ്ട്രീയക്കാരെ കുച്ച് ബെഹറില് പ്രവേശിപ്പിക്കാതെ തടഞ്ഞത് നിരാലംബരായ കുടുംബങ്ങളുമായി താന്‍ കൂടിക്കാഴ്ച നടത്താതിരിക്കാനും സിആര്പിഎഫിനെതിരേയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും മമത പറഞ്ഞു. തെരഞ്ഞെുടപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടത്തെ നരേന്ദ്രമോഡിയുടെ പെരുമാറ്റച്ചട്ടമെന്ന് മാറ്റിയെഴുതുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. സിലിഗുരിയിലും വടക്കന്‍ ബംഗാളിലുമായിരുന്നു ഞായറാഴ്ച മമതയുടെ പര്യടനം. മറുവശത്ത് മമത മരണങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നാണ് ബിജെപി ആരോപണം.
മമതയുടെ സിആര്‍പിഎഫിനെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനമാണ് പ്രശ്നത്തിന് കാരണമായതെന്നാണ് അമിത്ഷായുടെ വിമര്‍ശനം. സംഭവത്തില്‍ ആനന്ദ ബര്മന് എന്നൊരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്റെ വോട്ടര്‍ അല്ലാത്തതിനാല്‍ മമത ഇയാളെ അവഗണിക്കുകയായിരുന്നു എന്നുമാണ് അമിത്ഷായുടെ ആരോപണം. നാലു പേര് കൊല്ലപ്പെട്ടെന്നായിരുന്നു മമത പറഞ്ഞത്. ഇത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും മമതയ്ക്ക് കിട്ടിയ അറിവാണെന്നും ഷാ വിമര്‍ശിച്ചു. എന്നാല്‍ അഞ്ചുപേരുടേയും പേര് മമത തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചെന്നാണ് ടിഎംസിയുടെ അവകാശവാദം.






