
മുസ്ലിം ലീഗിലെ പുതിയ വിവാദത്തില്‍ പാണക്കാട് കുടുംബവും രണ്ടു തട്ടില്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാണക്കാട് കുടുംബത്തിലും പാര്‍ട്ടിക്കുള്ളിലും ഉടലെടുത്ത ഭിന്നിപ്പുകളാണ് മുയിന്‍ അലി തങ്ങളുടെ രംഗപ്രവേശനത്തിലൂടെ പുറത്തുവന്നത്.
കുഞ്ഞാലിക്കുട്ടിക്കെതിരേ പത്രസമ്മേളനത്തിലൂടെ പരസ്യമായി രംഗത്തുവന്ന മുയിന്‍ അലിക്കു പാണക്കാട് കുടുംബത്തില്‍നിന്നു സാദിഖലി തങ്ങള്‍ ഒഴികെയുള്ളവരുടെ പിന്തുണയുണ്ട്. മുയീന്‍ അലിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുമ്പോഴും ഇത്തരത്തിലൊരു തീരുമാനമുണ്ടായാല്‍ നിലവില്‍ ഉള്‍വലിഞ്ഞുനില്‍ക്കുന്ന ലീഗിലെ ചില മുതിര്‍ന്ന നേതാക്കളും പാണക്കാട് തങ്ങള്‍ കുടുംബത്തിലെ യുവതലമുറയും പരസ്യമായി രംഗത്തുവരാനും നീക്കമുണ്ട്.
നിലവിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ്കൂടിയായ പാണക്കാട് മുനവ്വറലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും കുടുംബത്തിന്റെ പേര് കളങ്കപ്പെടാതിരിക്കാനാണ് ഇതുവരെ പരസ്യപ്രതികരണങ്ങളില്‍നിന്നു പിന്തിരിഞ്ഞിരുന്നത്.
പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനി യുവതലമുറ രംഗത്തിറങ്ങണമെന്ന നിലപാടിലാണു ചില മുതിര്‍ന്ന നേതാക്കള്‍. ഇക്കാര്യങ്ങള്‍ മുയിന്‍ അലി തങ്ങളുമായും മറ്റു ചില തങ്ങള്‍മാരുമായി നേതാക്കള്‍ സംസാരിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഹൈദരലി തങ്ങളെ അപ്രസക്തനാക്കി സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം തീരുമാനമെടുത്തതെന്ന പരാതി മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിലുള്ള ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ഇനി പരസ്യപ്രതികരണത്തിലേക്കുപോകേണ്ടതില്ലെന്നും സംയമനം പാലിക്കണമെന്നുമാണ് മുയിന്‍ അലി തങ്ങള്‍ക്ക് ഇവര്‍ ഉപദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നു മുയിന്‍ അലി തങ്ങള്‍ "മംഗള"ത്തോടു പറഞ്ഞു.
റാഫി പുതിയകടവില്‍ ഖേദം പ്രകടിപ്പിച്ചു
വാര്‍ത്താസമ്മേളനം തടസപ്പെടുത്തി മുയിന്‍ അലിക്കെതിരേ അസഭ്യവര്‍ഷം നടത്തിയ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ വാക്കുകളേ കൈവിട്ട് പോയുള്ളൂവെന്നും പറഞ്ഞ കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും റാഫി പുതിയകടവില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് എതിരേയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞു. കടുത്ത കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ റാഫി, ഐസ്ക്രീം പാര്‍ലര്‍ പീഡന വിവാദത്തെത്തുടര്‍ന്ന് ഇന്ത്യാവിഷന് ചാനല്‍ ഓഫീസ് ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിടുകയും ചെയ്തിരുന്നു.
വി.പി. നിസാര്‍






