
കണ്ണൂര്‍: സംഘപരിവാർ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ വിഷയത്തിലായിരുന്നു പ്രതികരണം.
പിണറായി വിജയന്റെ അടിമക്കൂട്ടമായി ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ അധഃപതിച്ചെന്നും കണ്ണൂര്‍ സര്‍വകലാശാല ഒടുവില്‍ തീരുമാനം മാറ്റിയത് സവർക്കറെയും ഗോൾവൾക്കറെയും പഠിക്കണമെന്ന് പറഞ്ഞ SFI യുടെ മുഖത്തേറ്റ അടിയും നമ്മുടെ കുട്ടികളുടെ സമര വിജയമാണെന്നും പറഞ്ഞു. കണ്ണൂർ സർവകലാശാല സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഇതിനെതിരേ കെ.എസ്.യുവും എംഎസ്എഫും സമരവുമായി എത്തുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിഷ്കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് പിണറായി വിജയൻ കുട പിടിക്കരുതെന്നും ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ സർവ്വകലാശാലയിൽ സംഘപരിവാർ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്നു. പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ സംഘപരിവാറിനനുകൂലമായി നിന്നപ്പോൾ വിദ്യാർത്ഥി പക്ഷത്ത് നിന്നു കൊണ്ട് സർവ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയർത്തിയ സമര ഭടൻമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിഷ്കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് പിണറായി വിജയൻ കുട പിടിക്കരുത്. നമ്മുടെ കുട്ടികൾക്ക് മതവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം പഠന വിഷയമായി നൽകരുത്. ഇനിയും RSS ന് കുഴലൂതുന്ന നടപടികളുമായി പിണറായി വിജയൻ മുന്നോട്ട് നീങ്ങിയാൽ ശക്തമായ തിരിച്ചടി ഉണ്ടാകും എന്നതിന്റെ സൂചനയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരങ്ങൾ. ഒരു കാര്യം ഉറച്ചു പറയാം, "ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് "






