
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയൊന്നാകെ പ്രചാരണരംഗത്തു സജീവമാക്കാന്‍ ബി.ജെ.പി. ഘടകങ്ങള്‍ക്കു നിര്‍ദേശം. പലയിടത്തും ആര്.എസ്.എസുമായി ബി.ജെ.പിക്കുള്ള ഭിന്നത പറഞ്ഞുതീര്‍ക്കും. ഇതിന് ആര്.എസ്.എസ്. മുന്‍കൈയെടുക്കും. അതനുസരിച്ച് മേഖലായോഗങ്ങള്‍ വിളിക്കും.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ആര്.എസ്.എസ്. അമിതമായി ഇടപെടുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. എന്നാല്‍ ബി.ജെ.പി. അണികളേക്കാള്‍ സ്വീകാര്യത പലയിടത്തും ആര്.എസ്.എസ് നേതാക്കള്ക്കുണ്ടെന്നാണു സംഘപരിവാര്‍ നിലപാട്. ഇവരെ മാറ്റിനിര്‍ത്തിയുള്ള പ്രചാരണരീതി ബുദ്ധിമുട്ടാണ്.
പുറമേയ്ക്കുള്ള പ്രചാരണത്തേക്കാള്‍ സംഘപരിവാറിനെ ആഭ്യന്തരപ്രചാരണത്തിനിറക്കാനാണു തീരുമാനം. വിവിധ വിഷയങ്ങള്‍ പ്രചാരണത്തിനു മുന്നിലെത്തിക്കാനാണ് സംഘപരിവാറിന്റെ പിന്തുണ തേടുക. ഹിന്ദുത്വ അജന്‍ഡകള്‍ പ്രചരിപ്പിക്കാനും സംഘപരിവാര്‍ ഘടകങ്ങളെ ചുമതലപ്പെടുത്തും.
ബൂത്തുകളിലെ കണക്കെടുപ്പു നടത്താനും ഇതില്‍ കൂടുതല്‍ കൃത്യതയുണ്ടാകണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ലോക്സഭാ മണ്ഡലം ഉള്‍പ്പെടെ അഞ്ചിടത്ത് ഈ കാര്യങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം ഇടപെടും. പ്രചാരണത്തിനിറങ്ങുന്ന സ്ക്വാഡുകള്‍ സംബന്ധിച്ച് കൃത്യത വരുത്തണമെന്നും കേന്ദ്രനേതൃത്വം താല്പര്യപ്പെടുന്നുണ്ട്.
കളങ്കിതരെ മുന്‍നിര പ്രചാരണത്തിന് ഇറക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. സമുദായനേതാക്കളെയും ന്യൂനപക്ഷമേഖലകളില്‍ അവരുടെ പ്രതിനിധികളേയും പ്രചാരണത്തിനിറക്കും. വോട്ടര്‍പട്ടിക അരിച്ചുപെറുക്കി പരിശോധിച്ച് കൃത്യമായ കണക്കുകള്‍ ഉണ്ടാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ആദ്യഘട്ടത്തില്‍ ഇതിനാണ് ഊന്നല്‍ നല്‍കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിച്ച പ്രചാരണതന്ത്രമാണിത്.
ദേശീയനേതാക്കള്‍ വരെ ഈ രീതിയില്‍ താഴേത്തട്ടില്‍ വോട്ടുകള്‍ സ്വരൂപിക്കാനിറങ്ങും. തൃശൂര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പി. മണ്ഡലങ്ങളില്‍ അമിത്ഷാ അടങ്ങുന്ന ഉന്നതനേതൃത്വം കണക്കുകളും വിശകലനങ്ങളും പരിശോധിക്കും. അടുത്തമാസം അവസാനത്തോടെ ബൂത്ത് പ്രചാരണത്തിന്റെ രൂപരേഖ അന്തിമമായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പണിയെടുക്കാത്ത ഒരു നേതാവിനും സ്ഥാനമുണ്ടാകില്ലെന്നു നേതൃത്വം മുന്നറിയിപ്പു നല്കി. പുതുമുഖങ്ങള്‍ക്കു കൂടുതല്‍ ചുമതല നല്‍കാനും ആവശ്യപ്പെട്ടു. വോട്ടുസമാഹരണത്തിനു പുതിയ രീതികള്‍ അവലംബിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാനും കേന്ദ്രനേതൃത്വം നടപടിയെടുക്കും.






