
ഇന്ത്യൻ കായിക പ്രേമികൾക്ക് ഏറെയിഷ്ടമുള്ള താരമാണ് ജസ്പ്രീത് ബുംറ. ബിസിനസുകാരനായ അച്ഛനെ ഏഴാം വയസ്സില്‍ ബുംറയ്ക്ക് നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായ ആ വേർപാട് ബുംറയും അമ്മ ദല്‍ജിത്തും ചേച്ചി ജൂഹികയും ഉള്‍പ്പെടുന്ന കുടുംബം പ്രതിസന്ധിയില്‍ അകപ്പെടുത്തി. പിന്നീട് അമ്മ ദല്‍ജിത്താണ് മക്കളുടെ ജീവിതം കെട്ടിപ്പടുത്തത്. അഹമ്മദാബാദിലെ നിർമണ്‍ ഹൈസ്കൂളില്‍ അധ്യാപികയായി ജോലി ആരംഭിച്ച ദല്‍ജിത്തിന്റെ ശമ്പളം കുടുംബത്തിന്റെ ഏക സാമ്പത്തിക സ്രോതസ്സായി. ആറാം വയസ് മുതല്‍ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ബുംറയ്ക്ക് എല്ലാ പിന്തുണയും നല്കി അമ്മയുണ്ടായിരുന്നു. കടന്നുപോയ പ്രതിസന്ധികളെല്ലാം അവർ ഒരുമിച്ച് പൊരുതിത്തോല്‍പ്പിച്ചു. മകൻ ജസ്പ്രീതിപ്പോള് ട്വന്റി-20 ലോകകപ്പ് നേടി വിജയച്ചിരിയുമായി നിൽക്കുമ്പോൾ ദല്‍ജിത്തിന്റെ മനസ്സ് സന്തോഷത്താല്‍ നിറയുന്നു.
ബുംറയുടെ കുടുംബം കടന്നുപോയ എല്ലാ പ്രതിസന്ധികളും നേരില്‍കാണുകയും പലപ്പോഴും സഹായവുമായി ഓടിയെത്തുകയും ചെയ്ത ഒരു 'സപ്പോർട്ട് സിസ്റ്റം' അവരുടെ ജീവിതത്തിലുണ്ടായിരുന്നു. ദല്‍ജിത്തിന്റെ കൂട്ടുകാരിയും അയല്‍ക്കാരിയും മാധ്യമപ്രവർത്തകയുമായ ദീപല്‍ ത്രിവേദി.
ഇപ്പോഴിതാ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ബുംറയ്ക്ക് ആശംസ നേർന്ന് ദീപല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു മനോഹരമായ കുറിപ്പും പങ്കുവച്ചിരിക്കുകയാണ്.
ആശുപത്രിയില്‍ നിന്ന് ആദ്യമായി കുഞ്ഞ് ബുംറയെ കൈയിലെടുത്ത നിമിഷവും കുട്ടിക്കാലത്ത് ബുംറ അനുഭവിച്ച കഷ്ടപ്പാടുകളും കുറിപ്പിലുണ്ട്.
തനിക്ക് ക്രിക്കറ്റിനെ കുറിച്ച് ഒരു അറിവുമില്ലെന്നും അനുഷ്ക ശർമയുടെ ഭർത്താവ് എന്ന രീതിയിലാണ് വിരാട് കോലിയെ അറിയുക എന്നും വ്യക്തമാക്കിയാണ് ദീപല്‍ കുറിപ്പ് തുടങ്ങുന്നത്. 1993 ഡിസംബറില്‍ ബുംറ ജനിക്കുന്ന ദിവസം താൻ ആശുപത്രിയിലേക്ക് ഓടിയെന്നും അന്ന് ജോലിയില്‍ നിന്ന് അവധിയെടുക്കാൻ ബുംറയുടെ അമ്മ ദല്‍ജിത്ത് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അവർ പറയുന്നു.
"എന്റെ ക്രിക്കറ്റ് അറിവ് പൂജ്യമാണ്. അനുഷ്കയുടെ ഭർത്താവ് എന്ന രീതിയിലാണ് എനിക്ക് വിരാട് കോലിയെ അറിയുക. കോലി വളരെ പ്രസന്നനാണ്. അദ്ദേഹം നൃത്തം ചെയ്യുന്നത് കാണുന്നത് എനിക്കിഷ്ടമാണ്. എന്നാല്‍ ഈ നീണ്ട കുറിപ്പ് കോലിയെ കുറിച്ചല്ല. എന്റെ ഹീറോയെ കുറിച്ചാണ്. 1993-ലെ ഡിസംബർ മാസത്തിലെ ഒരു ദിവസം. അന്ന് എന്റെ ഒരു മാസത്തെ ശമ്പളം 800 രൂപയില്‍ കുറവായിരുന്നു. എന്റെ അടുത്ത കൂട്ടുകാരിയും അയല്‍ക്കാരിയുമായ ദല്‍ജിത്ത് എന്നോട് അവധിയെടുക്കാൻ നിർബന്ധിച്ചു. അവള് ഗർഭിണിയായിരുന്നു.
അന്ന് ആ ദിവസം ഞാൻ അഹമ്മദാബാദിലെ പാല്ഡിയിലുള്ള ആശുപത്രിയിലാണ് എന്റെ ദിവസം മുഴുവൻ ചിലവഴിച്ചത്. അന്നെന്റെ പ്രായം 23 വയസായിരുന്നു. ദല്‍ജിത്തിന്റെ പേര് നഴ്സ് ഉറക്കെ വിളിച്ചപ്പോള്‍ അവളുടെ ഭർത്താവ് ജസ്ബീർ എന്തോ കാര്യത്തിനായി പുറത്തിറങ്ങിയതായിരുന്നു. ഇതോടെ നഴ്സ് ആ കുഞ്ഞിനെ എന്റെ വിറയ്ക്കുന്ന കൈകളില്‍ ഏല്‍പ്പിച്ചു. ആദ്യമായി ഒരു കുഞ്ഞിനെ ഞാൻ തൊടുന്നത് ആ സമയത്തായിരുന്നു. ആണ്‍കുഞ്ഞാണെന്ന് നഴ്സ് പറഞ്ഞു. ഞാൻ നോക്കുമ്പോൾ തീരെ മെലിഞ്ഞുണങ്ങിയ ഒരു കുഞ്ഞ്. അവൻ എന്റെ കൈയില്‍ കിടന്ന് ചിരിക്കാൻ ശ്രമിച്ചു.
തൊട്ടടുത്ത് താമസിക്കുന്നതിനാല്‍ അവനെ ഞാൻ എന്നും കണ്ടു. എനിക്ക് ഫോണോ ഫ്രിഡ്ജോ കിടക്കയോ ഇല്ലായിരുന്നു. എല്ലാത്തിനും ദല്‍ജിത്തിന്റെ വീടായിരുന്നു ആശ്രയം. എന്നാല്‍ പ്രതിസന്ധി കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നൊരു ദിവസം ദല്‍ജിത്തിന്റെ ഭർത്താവ് മരിച്ചു. ജീവിതമാകെ മാറിമറിഞ്ഞു. ഞങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അന്ന് ആ സങ്കടം നിറഞ്ഞ ദിവസങ്ങളിലെല്ലാം ദല്‍ജിത്തിന്റെ മക്കള്‍ എന്റെ കൂടെയായിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. ഞാൻ അവർക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കും. എന്നാല്‍ ആ ആണ്‍കുട്ടിക്ക് അതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. അവൻ ഒരു പ്ലാസ്റ്റിക് പന്തുമായി എപ്പോഴും ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കും. ഞാൻ ചിലപ്പോള്‍ വിശപ്പ് കാരണം അവരുടെ ബിസ്ക്കറ്റ് എടുത്തുകഴിക്കും. ഞങ്ങള്‍ കരയുകയും വിശന്നിരിക്കുകയും ജീവിതത്തോട് പോരാടുകയും ചെയ്തു. എനിക്ക് പെണ്‍കുട്ടിയില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ജൂഹിക എന്നു പേരുള്ള അവള് എല്ലാത്തിലും മിടുക്കിയായിരുന്നു. അവളുടെ ചിരിയും ആശ്ലേഷവും ഇന്നും എനിക്ക് മറക്കാനാകില്ല.
പക്ഷേ ജസ്പ്രീത് എന്ന് പേരുള്ള ആണ്കുട്ടിയില് എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അവനുവേണ്ടി ഒരു പാക്കറ്റ് പാല് വാങ്ങാൻ പോലും ഞങ്ങള്‍ കഷ്ടപ്പെട്ടു. അവന്റെ അമ്മ ഒരു ദിവസം 18 മണിക്കൂർ വരെ ജോലിയെടുത്തു. ഒരു ദിവസം എനിക്ക് ഇൻക്രിമെന്റ് കിട്ടിയപ്പോള്‍ വിലകൂടിയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുള്ള വെസ്റ്റ്സൈഡില്‍ ഞാൻ പോയി. അന്ന് ജസ്പ്രീതും ദല്‍ജിത്തും അവിടെയുണ്ടായിരുന്നു. അന്ന് അമ്മയുടെ ദുപ്പട്ടയുടെ പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു അവൻ. എട്ട് വയസായിരുന്നു പ്രായം. അവനൊരു ജാക്കറ്റായിരുന്നു വേണ്ടിയിരുന്നത്.
ഞാൻ അത് വാങ്ങിക്കൊടുത്തു. അവന് ഞാൻ ജീവിതത്തില്‍ നല്കിയ ഏക സമ്മാനവും അതായിരുന്നു. പിന്നീട് കുർത്ത വാങ്ങാൻ എന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് സങ്കടം തോന്നിയില്ല. പുതിയ കുർത്തയില്ലാതെ ഞാൻ ക്രിസ്മസും ദീപാവലിയും പിറന്നാളും ആഘോഷിച്ചു. രജ്ദീപ് രണാവതിന്റേയും മനീഷ് മല്‍ഹോത്രയുടേയും വസ്ത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത ഒരു സംതൃപ്തി അവന് ഞാൻ വാങ്ങിക്കൊടുത്ത ആ ജാക്കറ്റ് എനിക്കുനല്കി.
അവൻ അവന്റെ സഹോദരിയെപ്പോലെയായിരുന്നില്ല. നാണംകുണുങ്ങിയായ മെലിഞ്ഞ പയ്യനായിരുന്നു. എന്നാല്‍ ഇന്ന് അവൻ ഇതിഹാസമാണ്. അവന്റെ നേട്ടങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രാത്രി ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമില്‍ അവന്റെ റോള്‍ നിർണായകമായിരുന്നു. അവനെയോർത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ട്. അവന്റെ വിനയം ഇപ്പോഴും അതുപോലെ നിലനില്ക്കുന്നു. അവന്റെ പേരാണ് ജസ്പ്രീത് ബുംറ. അവന്റെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഒരു മത്സരം കാണാൻ ശ്രമിച്ചു. എനിക്ക് ക്രിക്കറ്റ് അറിയാത്തതിനാല്‍ അത് പൂർത്തിയാക്കാനായില്ല. ഞാൻ എഴുന്നേറ്റുപോയി. ഇനി ജസ്പ്രീതിന്റെ മകൻ അംഗദ് ഫുട്ബോള്‍ കളിക്കുകയാണെങ്കില്‍ അത് ഞാൻ കാണുമായിരിക്കും. നമ്മള് ജീവിതത്തില്‍ ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന് ഓർമിപ്പിക്കാനാണ് ഞാൻ ഈ നീണ്ട കുറിപ്പെഴുതിയത്. ജസ്പ്രീത് ബുംറയെ ആദ്യമായി കൈയിലെടുക്കാനായതില് ഞാൻ ഭാഗ്യവതിയാണ്. പ്രതിസന്ധി നിമിഷങ്ങളില്‍ ജീവിതത്തെ നേരിടാൻ ആ നിമിഷം എനിക്ക് കരുത്ത് നല്കുന്നു. ആ രണ്ട് കുട്ടികളേയും മികച്ച ഭാവിയിലേക്ക് വളർത്തിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും ദല്ജിത്തിനുള്ളതാണ്. കുറച്ച് മാസങ്ങള്‍ക്കു മുൻപ് ജസ്പ്രീതിന്റെ സുന്ദരിയായ ഭാര്യ സഞ്ജന ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പിത്തന്നു. ഇപ്പോള്‍ ജസ്പ്രീതിന് അംഗദ് എന്ന് പേരുള്ള ഒരു കുഞ്ഞുണ്ട്. പക്ഷേ അവൻ ജസ്പ്രീതിനേക്കാള്‍ കൂടുതല്‍ സുന്ദരനാണ്. ജസ്പ്രീതിനെ ഒരു ലോകചാമ്പ്യനാക്കി മാറ്റിയെടുത്തതില്‍ അവന്റെ അമ്മ ദല്‍ജിത്തിനും സഹോദരി ജൂഹികയ്ക്കും ഞാൻ നന്ദി പറയുന്നു. സോറി ജസ്പ്രീത്. ഞാൻ മത്സരം കണ്ടില്ല. എന്നിരുന്നാലും ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.... " ദീപല്‍ വിവരിക്കുന്നു.
With the most humble, grounded and humane celebrity. The World Champion. He touches our heart, so gently. Love you, love you my baby @Jaspritbumrah93 and God bless you always.
Nb: hope Angad plays football so I can understand! pic.twitter.com/7KSZDjeHV2— Deepal.Trivedi #Vo! (@DeepalTrevedie) June 30, 2024


