
ബിഗ് സ്ക്രീനിൽ തിളങ്ങാൻ കഴിയുക പ്രേക്ഷക പ്രീതി നേടുക എന്നതൊന്നും അത്ര നിസ്സാരമായ കാര്യങ്ങളല്ല. ആദ്യത്തെ വരവിൽ ശ്രദ്ധിക്കപ്പെടാതെ പോയി പിന്നീട് രണ്ടാം വരവിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ ചുരുക്കമാണ്.
അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പേരാണ് സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ് ഫാസിലിന്റേത്. രണ്ടാം വരവിൽ ഏറ്റവും മികച്ച വിജയങ്ങളും നല്ലൊരു കരിയറും കെട്ടിപ്പടുക്കാൻ സാധിച്ച താരമാണ് ഫഹദ്.
കയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രം പരാജയമായശേഷം അമേരിക്കയ്ക്ക് പോയ ഫഹദ് ഏകദേശം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയത്തിലേക്ക് തിരികെ വരുന്നത്. കേരള കഫേയായിരുന്നു രണ്ടാം വരവില്‍ ആദ്യം തിയേറ്ററുകളിലെത്തിയ സിനിമ. പിന്നീട് തുടരെ തുടരെ സിനിമകള്‍ ഫഹദിന് കിട്ടി.
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളുടെ വിജയം താരത്തിന്റെ കരിയറിനെ ഒരുപാട് സഹായിച്ചു. താരത്തിന്റെ മികച്ച സിനിമകളിൽ ഒന്നായ ഡയമണ്ട് നെക്ലേസ് സംവിധാനം ചെയ്തത് ലാല്‍ ജോസായിരുന്നു.
ഇപ്പോഴിതാ ഫഹദിനെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂട്ടി പറഞ്ഞ കമന്റും ലാല്‍ ജോസ് പറയുന്നുണ്ട്.
"അസിസ്റ്റന്റ് ഡയറക്ടറാകാൻ വേണ്ടിയാണ് ഫഹദ് ആദ്യം എന്റെ അടുത്ത് വന്നത്. വെളുത്ത് ചുവന്ന ഒരു ചെക്കൻ. അഭിനയിച്ചാല്‍ മതി അസിസ്റ്റന്റ് ഡയറക്ടറായി വെയിലുകൊണ്ട് ചീത്തയാകേണ്ടെന്ന് ഞാൻ പറഞ്ഞു. ഭയങ്കര വാചാലമായ കണ്ണുകളായിരുന്നു ഫഹദിന്റേത്. ആദ്യം കാണുമ്പോൾ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും.
അത്ര മനോഹരമായ കണ്ണുകളും കൈ വിരലുകളും കാല് വിരലുകളുമെല്ലാമായിരുന്നു ഫഹദിന്റേത്. നീ ഒന്ന് വെയിറ്റ് ചെയ്യൂ... നിന്നെ നായകനാക്കി ഞാൻ സിനിമ ചെയ്യുമെന്ന് പറഞ്ഞു. പോ ചേട്ടാ കളിയാക്കാതെ എന്നായിരുന്നു അവന്റെ മറുപടി. എന്റെ മനസില്‍ വാസ്തവത്തില്‍ അങ്ങനൊരു പദ്ധതിയുണ്ടായിരുന്നു.
ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് ഞാനായിരുന്നു. അത് വലിയൊരു സെറ്റപ്പിലുമായിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും മറ്റൊരു നായികയേയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍.
മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നു. പക്ഷെ അതിന് നിർമാതാവിനെ കിട്ടിയില്ല. അതിനിടയിലാണ് ഫഹദ് ചാപ്പാ കുരിശില്‍ അഭിനയിക്കുന്നത്. അഭിനയമോഹം ആദ്യം ഫഹദിലിട്ടത് ഞാനാണ്. അതുപോലെ ഏതൊ ഒരു ഇന്റർവ്യൂവില്‍ ഞാൻ പറഞ്ഞു... മലയാള സിനിമയിലെ ആക്ടിങിനെ റീ ഡിഫൈൻ ചെയ്യാൻ പോകുന്നയാളാണ് ഫഹദെന്ന്. അത് പിന്നീട് സത്യമായി.
പിന്നീട് മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചു എന്താണ് ഫഹദിനെ കുറിച്ച് അങ്ങനെ പറയാൻ കാരണമെന്ന്. അപ്പോള്‍ ഞാൻ ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ ഒരു ഷോട്ടുണ്ട്. സംവൃതയുടെ ഫ്ലാറ്റിലേക്ക് താമസിക്കാൻ പോകുന്ന ഷോട്ടാണത്. ആ ഷോട്ട് സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞ് കൊടുത്തിട്ട് മമ്മൂക്കയ്ക്ക് കാണിച്ച് കൊടുത്തു.
അത് കണ്ടിട്ട് മമ്മൂക്ക പറഞ്ഞത് പഹയൻ കാലനാണെന്നായിരുന്നു.... " ലാല്‍ ജോസ് പറയുന്നു. റെഡ് എഫ് എം ചാനലിന്റെ അഭിമുഖത്തിൽ ആയിരുന്നു ലാൽ ജോസ് ഇത് പറഞ്ഞത്.
ലാൽ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ഇമ്മാനുവേല്‍ എന്ന സിനിമയിലാണ് ഫഹദും ലാല്‍ ജോസും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. തുടക്കവും രണ്ടാം വരവും മലയാളത്തിൽ ആണെങ്കിലും മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള താരമാണ് ഫഹദിപ്പോൾ.






