
ഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എം എം മണിക്ക് വിമർശനം. എംഎം മണിയുടെ പ്രസ്താവനകൾ പലപ്പോഴും പാർട്ടിയെ കുഴപ്പത്തിലാക്കുന്നു. നാടൻ പ്രയോഗം എന്ന പേരിൽ നടത്തുന്ന പരാമർശങ്ങൾ അതിരുകടക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചു.
ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ജില്ലയിലെ പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന വിമർശനവും ഉയർന്നു. മൂലമറ്റം, പീരുമേട്. നെടുങ്കണ്ടം ഏരിയ കമ്മിറ്റികളുടെ പേര് പറഞ്ഞാണ് വിമർശനമെന്നാണ് സൂചന. ജില്ലയിലെ സിപിഐഎം-സിപിഐ ബന്ധം മെച്ചപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിപിഐയിൽ ഉണ്ടായ നേതൃമാറ്റം ഇതിന് കാരണമായെന്നാണ് റിപ്പോർട്ടിലെ സൂചന.
ആഭ്യന്തരവകുപ്പിനെതിരെയും സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ വിമർശനം ഉയർന്നു. പൊലീസ് സ്റ്റേഷനിലേക്ക് നേതാക്കൾ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും വിമർശനം ഉയർന്നു. പൊലീസ് നയത്തിനെതിരെയും പൊതു ചർച്ചയിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടും വലിയ വിമർശനമാണ് പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഉന്നയിച്ചത്.






