
പാരീസ്: വിഖ്യാത പരിശീലകന് കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ വന്നിട്ടും ബ്രസീലിന് കാര്യമായ മാറ്റമൊന്നുമില്ല. ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആദ്യത്തെ വലിയ പരീക്ഷണത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍വി. അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ബ്രസീലിനെ പരാജയപ്പെടുത്തിയത്.
രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും ഫ്രാന്‍സ് പത്തുപേരുമായി ചുരുങ്ങിയിട്ടും ആ മുന്‍തൂക്കം മുതലാക്കാന്‍ ബ്രസീലിന് കഴിഞ്ഞില്ല എന്നത് ടീമിന്റെ ഒത്തിണക്കമില്ലായ്മ വെളിപ്പെടുത്തുന്നതായി. മത്സരത്തിന്റെ 32-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. ഉസ്മാന് ഡെംബെലെയുടെ പാസില്‍ നിന്ന് എഡേഴ്സണെ കാഴ്ചക്കാരനാക്കി എംബാപ്പെ പന്ത് വലയിലെത്തിച്ചു.
കളി ഒരു മണിക്കൂര്‍ തികയുന്നതിന് തൊട്ടുമുമ്പ് 55-ാം മിനിറ്റില്‍ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഫ്രാന്‍സ് പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും അവര്‍ കൂടുതല്‍ കരുത്തോടെ പൊരുതി. പത്തുപേരായി ചുരുങ്ങി വെറും പത്ത് മിനിറ്റിനുള്ളില്‍ ഹ്യൂഗോ എക്കിറ്റികെയിലൂടെ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. മൈക്കല്‍ ഒലീസ് ഒരുക്കിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍.
ബ്രസീലിന്റെ മറുപടി 78-ാം മിനിറ്റിലായിരുന്നു. ലൂയിസ് ഹെന്റിക് നല്കിയ ക്രോസില്‍ നിന്ന് ഗ്ലെയ്സണ്‍ ബ്രെമര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും സമനില പിടിക്കാന്‍ അവര്‍ക്കായില്ല. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ ഈ ഗോളോടു കൂടി തന്റെ അന്താരാഷ്ട്ര കരിയറില്‍ 56 ഗോളുകള്‍ പൂര്‍ത്തിയാക്കി. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഒലിവര്‍ ജിറൂഡിന്റെ (57 ഗോളുകള്‍) റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇപ്പോള്‍ എംബാപ്പെ.
ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ഈ മത്സരം തുറന്നുകാട്ടി. മിഡ്ഫീല്‍ഡിലെ പോരായ്മയാണ് പ്രധാന തിരിച്ചടിയായത്. പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടുനിന്നെങ്കിലും ക്രിയാത്മകമായ നീക്കങ്ങള്‍ നടത്തുന്നതില്‍ മധ്യനിര പരാജയപ്പെട്ടു. ഫ്രാന്‍സിന്റെ വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകളെ തടയാന്‍ ബ്രസീല്‍ പ്രതിരോധത്തിന് കഴിഞ്ഞില്ല.
വിനീഷ്യസ് ജൂനിയറും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഒരു ടീം എന്ന നിലയില്‍ ഫിനിഷിംഗില്‍ ബ്രസീല്‍ പിന്നിലായിപ്പോയി. ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് ടീമിനെ സജ്ജമാക്കാന്‍ ആന്‍സലോട്ടിക്ക് ഇനി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.




