
കിഴക്കമ്പലം(കൊച്ചി): ജനിച്ചുവീണ മണ്ണില്‍നിന്ന് ഏതുനിമിഷവും ആട്ടിയോടിക്കപ്പെടാമെന്ന ഭീതിയില്‍ നെഞ്ചിടിപ്പോടെ കഴിയുകയാണു പെരുമ്പാവൂര്‍ മലയിടംതുരുത്ത് നടക്കാവ് പാര്യത്ത്‌കാവ് ഉന്നതിയിലെ ഏഴോളം പട്ടികജാതി കുടുംബങ്ങള്‍. തലമുറകളായി അനുഭവിച്ചുപോന്ന മണ്ണാണെങ്കിലും ദശാബ്‌ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പരമോന്നത നീതിപീഠത്തിന്റെ വരെ വിധി എതിരായതോടെ കടുത്ത ആശങ്കയിലാണ് ഈ കുടുംബങ്ങള്‍. ജനിച്ച മണ്ണില്‍നിന്നു തങ്ങളെ ആട്ടിപ്പായിച്ചാല്‍ ഇനി ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് 76 കാരനായ അയ്യപ്പന്‍ കണ്ണീരോടെ പറയുന്നത്.
ഒരു അര്‍ധശതാബ്‌ദത്തിന്റെ നിയമചരിത്രവും മനുഷ്യരുടെ നിലവിളികളും കലര്‍ന്ന പാര്യത്തുകാവ് ഭൂമിതര്‍ക്കത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് 1970കളിലേക്കാണ്. അക്കാലത്താണ് കാളുകുറുമ്പനും ശങ്കരന്‍ നായരും തമ്മിലുള്ള പോരാട്ടത്തിനു തുടക്കം കുറിച്ചത്.
കേസിന്റെ പശ്‌ചാത്തലം പരിശോധിച്ചാല്‍ ആദ്യം പരാതിക്കാരന്റെ പിതാവായ ഗോവിന്ദന്‍ നായര്‍ക്ക് 4 ഏക്കര്‍ 20 സെന്റ് ഭൂമിയുണ്ടായിരുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ പെരിയാര്‍വാലി കനാലിനായും മറ്റും സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് വിവിധ റിലീസ് ഡീഡുകളുടെയും ഗിഫ്‌റ്റ് ഡീഡിന്റെയും അടിസ്‌ഥാനത്തില്‍ പരാതിക്കാരനായ മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍ നായര്‍ക്ക് 2 ഏക്കര്‍ 92 സെന്റ് ഭൂമിയിലേക്ക് അവകാശം ലഭിച്ചു. ഇതില്‍ 15 സെന്റ് ഭൂമി ഒന്നാം പ്രതിയായ കാളുകുറുമ്പന്റെ കൈവശത്തിലും 8 സെന്റ് രണ്ടാം പ്രതിയുടെ കൈവശത്തിലുമായിരുന്നു.
ശേഷിച്ച 2 ഏക്കര്‍ 69 സെന്റ് പരാതിക്കാരന്റെ കൈവശത്തിലുമായിരുന്നു എന്നാണ് രേഖകള്‍. തുടര്‍ന്ന് പ്രതികള്‍ ഈ ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ടെങ്കിലും റവന്യൂ അധികൃതര്‍ അത് നിരസിച്ചു. ഇതോടെയാണ് ഭൂമിയുടെ ഉടമസ്‌ഥാവകാശത്തെച്ചൊല്ലി 1976 ല്‍ കോടതികളില്‍ ആദ്യമായി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത്.
പിന്നീട് 1984 ല്‍ ശങ്കരന്‍ നായര്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഭൂമിയിലെ അവകാശവും കൈവശം വീണ്ടെടുക്കലും ആവശ്യപ്പെട്ട് പ്രധാന കേസ് ഫയല്‍ ചെയ്‌തു. തങ്ങളുടെ ഭൂമി കാളുകുറുമ്പന്‍ അന്യായമായി കൈയേറിയതാണെന്നായിരുന്നു ശങ്കരന്‍ നായരുടെ വാദം. ആദ്യം ട്രയല്‍ കോടതി ഈ കേസ് തള്ളിയെങ്കിലും അപ്പീലില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് പരാതിക്കാരന് അനുകൂലമായി വിധി വന്നു. കേസ് പിന്നീട് ഹൈക്കോടതിയിലെത്തി. 1997 ഡിസംബര്‍ രണ്ടിന് ജസ്‌റ്റിസ് ടി. രാമചന്ദ്രന്‍ പുറപ്പെടുവിച്ച വിധി ഈ കേസിന്റെ ചരിത്രത്തിലെ നിര്‍ണായക ഏടാണ്. ആദ്യത്തെ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കാതെ, കാരണം വ്യക്‌തമാക്കാതെ രണ്ടാമതും മൂന്നാമതും കമ്മിഷനെ നിയമിച്ച കീഴ്‌ക്കോടതികളുടെ നടപടിയെ ഹൈക്കോടതി അന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആദ്യ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കാതെ മറ്റൊരു കമ്മിഷനെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് ക്രോസ് ചെക്ക് ചെയ്യാനായി മറ്റൊരു കമ്മിഷനെ അയക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.
അതോടൊപ്പം തണ്ടപ്പേര് അക്കൗണ്ടുകള്‍, നികുതി രസീതുകള്‍, റീസര്‍വേ രേഖകള്‍ എന്നിവ പരിശോധിച്ച് ഈ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കല്ലെന്നും ശങ്കരന്‍നായര്‍ക്കും അദ്ദേഹത്തിന്റെ നിയമാവകാശികള്‍ക്കും ഇതില്‍ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കീഴ്‌ക്കോടതികളുടെ വിധി റദ്ദാക്കിയ ഹൈക്കോടതി പുതിയ കമ്മിഷനെ നിയമിച്ച് ഭൂമി കൃത്യമായി തിരിച്ചറിയാന്‍ നിര്‍ദേശിച്ച് കേസ് വീണ്ടും ട്രയല്‍ കോടതിയിലേക്ക് മടക്കി അയയ്‌ക്കുകയായിരുന്നു.
രണ്ടാംഘട്ടത്തില്‍ കമ്മിഷന്‍ ഭൂമി തിരിച്ചറിഞ്ഞശേഷം ട്രയല്‍ കോടതി പരാതിക്കാര്‍ക്കു പൂര്‍ണ അവകാശമുണ്ടെന്നു കണ്ടെത്തി. ഇതിനെതിരേ ദളിത് കുടുംബങ്ങള്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരാജയപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഈ നിയമയുദ്ധത്തിനിടയില്‍ യഥാര്‍ഥ കക്ഷികളായ കാളുകുറുമ്പനും ശങ്കരന്‍ നായരും മരണമടഞ്ഞു. കാളുകുറുമ്പന്റെ മരണശേഷം മക്കളായ അയ്യപ്പനും ചോതിയും കേസ് തുടര്‍ന്നപ്പോള്‍ ശങ്കരന്‍ നായരുടെ പെണ്‍മക്കളുടെ മക്കളാണ് മറുഭാഗത്ത് കേസ് നടത്തിയത്.
മുപ്പതു വര്‍ഷം മുമ്പാണ് ഞങ്ങളുടെ അച്‌ഛന്‍ മരിച്ചത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിന്ന ഞങ്ങള്‍ക്ക് വലിയ വക്കീലന്മാരെ വച്ച് കോടീശ്വരന്മാരോട് കേസ് നടത്താന്‍ കഴിഞ്ഞില്ലെന്ന് അയ്യപ്പന്‍ പറയുന്നു.
പിന്നീട് ഈ കേസ് പെരുമ്പാവൂര്‍ സബ് കോടതിയിലെ വിധിക്ക് എതിരെയും പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലെ എക്‌സിക്യൂഷന്‍ നടപടികളിലേക്കും എത്തി. ഈ ഭൂമി തങ്ങളുടെ മുത്തച്‌ഛന്‍ കൊടുങ്ങളിയുടെ കൈവശത്തിലുണ്ടായിരുന്നതാണ്. മരണത്തിനുമുമ്പ് മുത്തച്‌ഛന്‍ തങ്ങളുടെ കൊച്ചുമക്കള്‍ക്കിടയില്‍ ഭൂമി സമമായി പങ്കിടണമെന്നു വായ്‌മൊഴിയായി പറഞ്ഞിരുന്നു. അതിനാല്‍ തങ്ങള്‍ ഈ ഭൂമിയുടെ സഹഉടമകളാണെന്നും മുന്‍പത്തെ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നുമായിരുന്നു പട്ടികജാതി ഉന്നതി നിവാസികള്‍ കരുതിയത്.
എന്നാല്‍ ഒരു വ്യക്‌തി വായ്‌മൊഴിയായി കൊച്ചുമക്കള്‍ക്കു ഭൂമി നല്‍കുമെന്നു പറഞ്ഞാല്‍ രജിസ്‌റ്റര്‍ ചെയ്‌ത രേഖകളില്ലാതെ അതിനു നിയമസാധുതയുണ്ടോയെന്ന പ്രധാന നിയമചോദ്യമാണു കോടതിക്കു മുന്നില്‍ വന്നത്.
അപ്പീലുകാര്‍ മുന്‍കേസുകളിലെ പ്രതികളുടെ നിയമാവകാശികളായതിനാലും മുമ്പ് ഇതേ വാദങ്ങള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനാലും ഈ വാദം നിലനില്‍ക്കില്ലെന്നു കോടതി നിരീക്ഷിച്ചു. മുന്‍ വിധികള്‍ ഇവര്‍ക്കും ബാധകമാണെന്നു വ്യക്‌തമാക്കി കോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഭൂപരിഷ്‌കരണ കാലത്തുംതുണയ്‌ക്കാത്ത നിയമം
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതെന്നു കരുതി ജീവിച്ച മണ്ണാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കൈവിട്ടുപോകുന്നത്. കേസിന്റെ സാങ്കേതികത്വത്തിലും നിയമത്തിന്റെ നൂലാമാലകളിലുംപെട്ട് തലമുറകളായി ജീവിച്ച മണ്ണില്‍നിന്നു പടിയിറങ്ങേണ്ടി വരുന്ന ഈ ഏഴ് കുടുംബങ്ങളുടെ കണ്ണീരിനു മുന്നില്‍ നിയമപുസ്‌തകങ്ങള്‍ മൗനം പാലിക്കുകയാണ്.
പുനരധിവാസത്തിനുള്ള ശാശ്വതമായ വഴി സര്‍ക്കാര്‍ കാട്ടിത്തന്നില്ലെങ്കില്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്ന് ഈ മനുഷ്യര്‍ പറയുമ്പോള്‍ പാര്യത്തുകാവിലെ അന്തരീക്ഷം കൂടുതല്‍ കനക്കുകയാണ്.
സമരത്തീയില്‍ പാര്യത്തുകാവ്
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 14 തവണ പാര്യത്തുകാവില്‍ കുടിയൊഴിപ്പിക്കലിനു ശ്രമം നടന്നിരുന്നു.
പക്ഷേ, പ്രതിഷേധത്തെത്തുടര്‍ന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. വിവിധ ഘട്ടങ്ങളില്‍ അഭിഭാഷക കമ്മിഷന്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു എത്തിയിരുന്നത്.
പക്ഷേ, ജനങ്ങളും കമ്മിഷനും പോലീസും സംയമനത്തിന്റെ പാതയിലായിരുന്നതുകൊണ്ട് അന്നൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. കമ്മിഷന്‍ ചട്ടപ്പടി വരികയും പോകുകയും ചെയ്‌തുവെന്നു മാത്രം.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറി 48 മണിക്കൂറിനുള്ളില്‍ കുടിയൊഴിപ്പിക്കലിനു നീക്കം നടന്നു.
ബലംപ്രയോഗിച്ചു നീക്കാനുള്ള ശ്രമം ആദ്യമായി നടന്നതും ഇപ്പോഴായിരുന്നു. ഇതേച്ചൊല്ലിയാണ് വലിയ വാഗ്വാദങ്ങളും തര്‍ക്കങ്ങളും നടന്നത്.
നിലവില്‍ 26 വരെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവച്ച് ഹൈക്കോടതി ഓര്‍ഡര്‍ ഇറക്കിയിരിക്കുകയാണ്.
അതിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കോടതി വിധി കുടികിടപ്പുകാര്‍ക്ക് എതിരായതിനാല്‍ കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം സാധ്യമാകുമോയെന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നത്.
സജീവന്‍






