
കൊച്ചി: എബോള വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് അടുത്തിടപഴകുന്നതിലൂടെ മാത്രം. നിലവില്‍ ഇന്ത്യയില്‍ ആര്‍ക്കും രോഗബാധ കണ്ടിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. ഏതു സാഹചര്യത്തേയും നേരിടാന്‍ ആരോഗ്യമേഖല കരുതലെടുക്കണമെന്നും ആവശ്യം. രോഗികളെ കണ്ടെത്തിയാല്‍ അവരെ പ്രത്യേകമായി തയാറാക്കിയ ഇടങ്ങളിലേക്ക് മാറ്റി ചികിത്സിക്കേണ്ടതായി വരും.
അടുത്തിടപഴകുന്നതിലൂടെ മാത്രം പകരുന്നതിനാല്‍ കാര്യമായി ഇതിനെ ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്. രോഗികളെ പരിചരിക്കുന്നവരിലും രോഗിയുടെ വീട്ടുകാര്‍ക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലാണ് എബോളയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കോവിഡ് 19 വൈറസ്‌പോലെ വായുവിലൂടെ വേഗത്തില്‍ പകരുന്നതുമല്ല എബോള വൈറസ്.
അഞ്ചു വകഭേദമാണ് എബോള വൈറസിനുള്ളത്. അതില്‍ ബുണ്ടിബുഗ്യേ എബോള വൈറസ്(ബി.ഡി.ബി.വി) വകഭേദമാണ് മാരകം. ഇതിനു നിലവില്‍ ഫലപ്രദമായ ചികിത്സയില്ല. നിപ, എലിപ്പനി എന്നിവപോലെ തന്നെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പകരുന്ന വൈറസാണ് എബോളയും. മൃഗങ്ങളുടെ സ്രവങ്ങള്‍ മനുഷ്യശരീരത്തിനുള്ളില്‍ കടക്കുമ്പോഴേ വൈറസ് ബാധയുണ്ടാകൂ.
എബോള വൈറസ് വവ്വാലുകള്‍, കുരങ്ങുകള്‍ എന്നിവകളില്‍ സാധാരണമാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഇവകളെ വേട്ടയാടുകയും ഇറച്ചി ഭക്ഷിക്കുകയും ചെയ്യുന്നവരിലാണ് രോഗം പിടിപെട്ടത്. നിലവില്‍ ആശങ്ക പരത്തിയിട്ടുള്ള ബുണ്ടിബുഗ്യേ വകഭേദം പരിശോധിച്ച് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. സയര്‍ വൈറസാണ് ഇതിനു മുമ്പ് എബോളയുടെ വകഭേദമായി കണ്ടെത്തിയിട്ടുള്ളത്.
വൈറസ് ശരീരത്തില്‍ കടന്നാല്‍ 21 ദിവസം ഇന്‍കൂബേഷന്‍ കാലമാണ്. ഫ്‌ളൂവിന്റെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, തലവേദന എന്നിവയുണ്ടാകും. എബോള പിടിപെട്ടാല്‍ 30 മുതല്‍ 50 ശതമാനം മരണംസംഭവിക്കാം. ത്രീലെയര്‍ മാസ്‌ക്, രോഗികളുടെ ഐസൊലേഷന്‍, സോപ്പ് ഉപയോഗിച്ച് കൈ കാല്‍ കഴുകല്‍ എന്നിങ്ങനെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ആഫ്രിക്കയില്‍ നിന്നുവരുന്ന സഞ്ചാരികളില്‍ നിന്ന് രോഗബാധ പകര്‍ന്നുകിട്ടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.
ബൈജു ഭാസി






