
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. 2024ല്‍ തന്നെ പി. എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചിരുന്നതായും പറഞ്ഞു.
റാണി ജോര്‍ജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു. 2023 ല്‍ കേന്ദ്ര വിദ്യാഭയാസ സെക്രട്ടറി സഞ്ജയ്കുമാര്‍ ഐഎഎസ് സംസ്ഥാനത്തിന് കത്തയച്ചു. പിഎം ശ്രീ പദ്ധതിയില്‍ എംഒയു ഒപ്പിടാനും സ്‌കൂളുകള്‍ തെരഞ്ഞെടുത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിന് അന്നത്തെ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു അഷുറന്‍സ് ലറ്റര്‍ കേന്ദ്രത്തിന് നല്‍കുകയും ചെയ്തിരുന്നു. 2024 ല്‍ നല്‍കിയ ഈ മറുപടിക്കത്തില്‍ കരാര്‍ റദ്ദാക്കണമെന്ന് പറഞ്ഞിരുന്നില്ലെന്നും ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് പി.എം.ശ്രീയുടെ പ്രചാരകരാണ്. ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിലൂടെ കേരളത്തിന്റെ അവകാശം ബലികഴിച്ചു. ആശങ്കകള്‍ പഠിക്കാനാണ് മന്ത്രിസഭാ ഉപസമിതി. ഇനി കരാര്‍ റദ്ദാക്കാന്‍ കേന്ദ്രത്തിന് മാത്രമേ കഴിയൂ എന്നും ഇപ്പോഴത്തെ അടിയന്തിരപ്രമേയ നോട്ടീസ് ഊഹാപോഹങ്ങളില്‍ നിന്നുമാണെന്നും മന്ത്രി പറഞ്ഞു. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്.
2024 ജൂലൈില്‍ ചേര്‍ന്ന പി.എം ശ്രീ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കമ്മിറ്റിയും നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2025 ഒക്ടോബറില്‍ 16 ന് ധാരണ പത്രത്തില്‍ ഒപ്പിട്ടു. ഇരുട്ടിന്റെ മറവില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. ധാരണ പത്രത്തില്‍ ഒപ്പിട്ട് ഈ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് ഈ സംസാരിക്കുന്നത്. ഒപ്പിടാതെ മാറിനിന്നിരുന്നെങ്കില്‍ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നു. കഴുത്തും കത്തിയും കൂടി കേന്ദ്രസര്‍ക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഒപ്പിട്ട കരാര്‍ റദ്ദാക്കി എന്നാണ് എല്‍ഡിഎഫിന്റെ വാദം. കരാര്‍ റദ്ദാക്കണമെന്നോ, തുടര്‍നടപടികള്‍ വേണ്ടെന്നോ പറയുന്നില്ല. ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണപത്രം നടപ്പാക്കുന്നത് താല്‍ക്കാലികമായി നീട്ടി വെക്കണം എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് കേന്ദ്രത്തിന് അറിയിച്ചുകൊണ്ട് കത്തെഴുതി. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്ക് എന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും മന്ത്രി നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.






