
തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹസൽക്കാരത്തിനിടെ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നിൽ എട്ടംഗസംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മനുവിനെയും സഹോദരൻ ഷിനുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.നേരത്തെ കാട്ടാൽ പുസ്തകമേളയിലുണ്ടായ സംഘർഷത്തിന്റെ ബാക്കിയാണ് ഈ ആക്രമണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരും പ്രതികളും തമ്മിൽ അന്ന് സംഘർഷം നടന്നിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് വിവാഹസൽക്കാരത്തിനിടെ ഏറ്റുമുട്ടിയത്.






