
കൊച്ചി: കോളിളക്കം സൃഷ്‌ടിച്ച മലബാര്‍ സിമെന്റ്‌സ് അഴിമതിക്കേസില്‍ പ്രതികളുടെ നിരന്തര ഇടപെടലുകള്‍ക്ക് വിരാമമിട്ട് ഒന്നര പതിറ്റാണ്ടിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഇന്നലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.
കേസ് അനിശ്‌ചിതമായി നീട്ടുകയും പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന് ആരോപിക്കപ്പെട്ട കേസില്‍ ഏഴു പ്രതികളാണുള്ളത്. പാലക്കാട് വിജിലന്‍സ് ബ്യൂറോയാണ് 2010ല്‍ കേസില്‍ തൃശ്ശൂര്‍ കോടതിയില്‍ കുറ്റപത്രംസമര്‍പ്പിച്ചത്.
മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെട്ട സംഭവത്തില്‍, മലബാര്‍ സിമെന്റ്‌സ് കമ്പനി സെക്രട്ടറിയും കേസിലെ പ്രധാന സാക്ഷിയുമായിരുന്ന വി. ശശീന്ദ്രന്റെ മരണത്തിലെ ദുരൂഹതയാണ് കേസിന് കൂടുതല്‍ മാധ്യമശ്രദ്ധ നല്‍കിയത്.
2005 -06 കാലഘട്ടത്തില്‍ കമ്പനിയില്‍ അസംസ്‌കൃത വസ്‌തുവായ ഫ്‌ളൈ ആഷിന്റെയും മറ്റും ഇറക്കുമതിയില്‍ കൃത്രിമം നടത്തി കമ്പനിക്ക് കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നു കേസുകള്‍ നേരത്തെ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇതിന്റെ വിചാരണ നീട്ടിവെക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമത്തിനെതിരെ 'മനുഷ്യാവകാശ സംരക്ഷണകേന്ദ്രം' നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്.
അതിനിടെ, കമ്പനി നിയമോപദേഷ്‌ടാവായിരുന്ന പ്രകാശ് ജോസഫ് ഉള്‍പ്പെടെ ഉള്ളവര്‍ ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന മനുഷ്യാവകാശ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്തിന്റെ പരാതിയില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഇനത്തില്‍ 2004 മുതല്‍ വന്‍തോതില്‍ തട്ടിപ്പ് നടന്നതായി സി ആന്‍ഡ് എജി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ട രണ്ട് കേസുകളില്‍ കൂടി ഇനി വിചാരണ തുടങ്ങാനുണ്ട്. ഹൈക്കോടതി അനുവദിച്ച പ്രോസിക്യൂഷന്‍ കാലാവധി കഴിഞ്ഞിട്ടും കേസ് നീണ്ടുപോകുന്നത് ദുരൂഹതയുണര്‍ത്തുന്നതിനിടെയാണ് പരാതിക്കാരനായ ജോയ് കൈതാരത്തില്‍ നിന്ന് കോടതി മൊഴി ശേഖരിച്ചത്.
ഇന്നലെ വിചാരണ ആരംഭിച്ചപ്പോള്‍,കരാറുകാരനും എ ആര്‍ കെ വുഡ് ആന്‍ഡ് മെറ്റല്‍സ് ഉടമയുമായ വി.എം രാധാകൃഷ്‌ണന്‍, കമ്പനി ഡയറക്‌ടര്‍ വടിവേലു,എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എസ്.എസ്.മൊയ്‌തീന്‍,കമ്പനി അസിസ്‌റ്റന്റ് മാനേജര്‍ (മെറ്റീരിയല്‍സ് )ജി.നമശിവായം എന്നിവര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരായി. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം സുപ്രീംകോടതി വരെ പോയി സമ്പാദിച്ച തടസ ഹര്‍ജിയാണ് കേസിന് വീണ്ടും ജീവന്‍ വെപ്പിച്ചത്.
രാജു പോള്‍






